Sunday, April 17, 2011


കനലുപോലെ പൊള്ളുന്ന വേനലില്‍ സൂര്യതാപവും സൂര്യാഘാതവും ഭീഷണിയാവുകയാണ്. എല്ലായിടത്തും ചൂട് ദിനംപ്രതി കൂടുകയാണ്.
മാര്‍ച്ച് 21 ന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ സൂര്യനെത്തി.

ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വലുതായിക്കൊണ്ടിരിക്കുന്നതാണ് ചൂടിന്റെ പ്രകടമായ ചുവടുമാറ്റം.
ശരാശരി വാര്‍ഷിക ഉയര്‍ന്ന താപനില 30.4 ഡിഗ്രിസെല്‍ഷ്യസില്‍ നിന്ന് 32.9 ആയി. വേനലില്‍ പല ദിവസങ്ങളിലും ചൂട് 40 ഡിഗ്രി കടക്കുന്നു.
കേരളത്തിലെ ഉയര്‍ന്ന താപനിലയില്‍ വ്യക്തമായ വര്‍ധനയുണ്ടായിട്ടുണ്ട്.

വരുംദിവസങ്ങളില്‍ ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നു.

ഒന്നു ശ്രദ്ധിച്ചാല്‍ വേനല്‍ച്ചൂടില്‍നിന്നു രക്ഷപ്പെടാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധരും പറയുന്നു

അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണു പ്രധാനം.

നേരിട്ട് പതിച്ചാല്‍ സൂര്യാഘാതം മുതല്‍ ചര്‍മാര്‍ബുദം വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍.






സൂര്യതാപം: ലക്ഷണങ്ങള്‍


ക്ഷീണം, കടുത്തദാഹം, സംഭ്രമം, തളര്‍ച്ച, ബോധക്ഷയം.
തളര്‍ന്നുവീഴുന്ന ആളിന് പൊള്ളുന്നചൂട് അനുഭവപ്പെടും.
തളര്‍ന്നുവീണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തൊലിപ്പുറത്ത് കരുവാളിപ്പോ ചുവന്ന പാടുകളോ ഉണ്ടാകാം.
ശരീരത്തില്‍ ചൊറിച്ചില്‍, വേദന എന്നിവയോടു കൂടി ചുവന്ന നിറം ഉണ്ടാകുക.
ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുക.
തൊലി വിണ്ടുകീറി അടര്‍ന്നു പോകുക.

മുന്‍കരുതലുകള്‍

. ശക്തമായ ചൂടിലേക്ക് അധികം ഇറങ്ങാതിരിക്കുക. പകല്‍ 12 മുതല്‍ മൂന്നു വരെ കഠിനമായ വെയിലത്തു ജോലിയെടുക്കുന്നതു കഴിവതും ഒഴിവാക്കുക. പണിയെടുക്കുമ്പോള്‍ തൊപ്പി പോലുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക.
.
കുട്ടികള്‍, വൃദ്ധജനങ്ങള്‍, പ്രമേഹരോഗികള്‍, ഗുരുതരമായ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ വെയിലത്തു നടക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കുക.
.
ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ ജലം, ഇളനീര്‍, ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയവ ധാരാളം കുടിക്കുക
.
വെയിലത്ത് നടക്കുകയോ, പണിയെടുക്കുകയോ ചെയ്തശേഷം ഏറെ തണുപ്പിച്ച വെള്ളംകുടിക്കുന്നത് ഒഴിവാക്കണം. ഇത് ശരീരോഷ്മാവിനെ പ്രതികൂലമായി ബാധിക്കും.
.
ജലാംശം കൂടുതലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, നാരങ്ങ എന്നിവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
.
പഴച്ചാറുകള്‍ കുടിക്കുകയാണെങ്കില്‍ പഞ്ചസാര ഒഴിവാക്കുകതന്നെ വേണം. ബോട്ടില്‍പാനീയങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
.
കഴിയുന്നതും ഇളംനിറത്തിലുള്ളതും അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
.
ശരീരം പരുക്കന്‍ വസ്ത്രങ്ങളുപയോഗിച്ച് തുടയ്ക്കാതിരിക്കുക.
.
പുറത്തേക്ക് ഇറങ്ങുന്നതിനു മുന്‍പ് സൂര്യപ്രകാശമേല്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ പുരട്ടുക.
.
രാസവസ്തുക്കള്‍ കൂടുതലടങ്ങിയ സോപ്പുകളുടെ ഉപയോഗം കുറയ്ക്കുക.
.
സൂര്യപ്രകാശത്തില്‍ നിന്നു കണ്ണുകള്‍ക്കു രക്ഷ നല്‍കാന്‍ സണ്‍ഗാസുകള്‍ ഉപയോഗിക്കുക

സൂര്യാഘാതമേറ്റാല്‍

.
പെള്ളലേറ്റ സ്ഥലങ്ങളില്‍ എണ്ണയോ അത്തരം പദാര്‍ഥങ്ങളോ പുരട്ടരുത്.
.
തണലിലേക്ക് ഉടന്‍ മാറ്റിക്കിടത്തി ധാരാളം ശുദ്ധജലം നല്‍കണം.
.
കുമിളകള്‍ പൊട്ടിക്കാതിരിക്കുക.
.
പൊള്ളലേറ്റ സ്ഥലങ്ങളില്‍ തുണി നനച്ചിടുക.
.
തണുത്ത വെള്ളത്തില്‍ കുളിക്കുക.
.
പൊള്ളല്‍ ശരീരത്തില്‍ കൂടുതല്‍ ഭാഗത്തേക്കു വ്യാപിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി ചികിത്സ തേടണം.
.
ഇതിനൊപ്പം പനി, വയറിളക്കം, ക്ഷീണം എന്നിവയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം