Friday, January 29, 2010


ഈ വര്‍ഷത്തെ ഏറ്റവും പ്രകാശമേറിയ പൗര്‍ണമി ഇന്ന്.(ജനുവരി30)

സാധാരണ പൂര്‍ണചന്ദ്രനെക്കാള്‍ 15 ശതമാനം വലുതും 30 ശതമാനം തെളിച്ചവുമുള്ള ചന്ദ്രനാണ്‌ ശനിയാഴ്‌ച മാനത്തുദിക്കുക.

ചന്ദ്ര ഭ്രമണപഥം ഭൂമിയോട് 50000 കിലോമീറ്റര്‍ അടുത്തുവരുന്നതാണ് കാഴ്ചവിരുന്നിനു കാരണം.
ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 3,84,800 കിലോമീറ്ററാണ്‌.
ശനിയാഴ്‌ച ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തുമ്പോള്‍ ദൂരം 3,56,630 കിലോമീറ്ററായി കുറയും.
ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നതിനാലാണ്‌ ചന്ദ്രന്‍ കൂടുതല്‍ അടുത്തായതുപോലെ അനുഭവപ്പെടുന്നത്‌.

രാത്രി എട്ടുമണിയോടെ പൂര്‍ണചന്ദ്രന്‍ ഏറ്റവും മനോഹരമാകും.


Thursday, January 14, 2010

വലയ സൂര്യഗ്രഹണം

മാനത്ത്‌ ഒരു നിഴല്‍ നാടകം നടക്കുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കൈവരുന്ന അത്യപൂര്‍വമായ കാഴ്‌ച-അതാണ്‌ ആകാശം ഒരുക്കുന്നത്‌.

ആകാശത്തില്‍ തിളങ്ങുന്ന വളപോലുള്ള 'വലയ സൂര്യഗ്രഹണം' 15ന് ദൃശ്യമാകും. അപൂര്‍വവുംമനോഹരവുമായസൂര്യഗ്രഹണത്തില്‍ സൂര്യന്റെ 92 ശതമാനവും ചന്ദ്രനാല്‍ മറയ്ക്കപ്പെടും. ബാക്കിഭാഗം നേരിയവലയം പോലെകാണാനാകും.




ചന്ദ്രന്‍ സൂര്യനും ,ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം.കറുത്തവാവ് ദിവസമാവും സുര്യഗ്രഹണം
നടക്കുക.

എന്നാല്‍ സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ കറുത്ത വാവിലും സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നിരയില്‍ വരണമെന്നില്ല.
ചിലപ്പോള്‍ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതു ഭാഗിക സൂര്യഗ്രഹണം .



ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും
ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്‌.

സൂര്യനുമുന്നില്‍ നിന്നും ചന്ദ്രന്‍ പതിയെ നീങ്ങുമ്പോള്‍ ആദ്യമായി ഭൂമിയില്‍ നിന്നുകാണപ്പെടുന്ന സൂര്യന്‍ വജ്രമോതിരം പോലെയായിരിക്കും തിളങ്ങുക


പൂര്‍ണ്ണഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാന്‍ കഴിയാറുള്ളു.
.
ഭൂമിയിലെല്ലായിടത്തും ഒരു പോലെ ഗ്രഹണം കാണാനാവില്ല
കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും നടുവില്‍ 320 കിലോമീറ്റര്‍ വിസ്തൃതിയാലാവും ഗ്രഹണം ഏറ്റവും കൂടുതല്‍
ദൃശ്യമാവുക. തുമ്പയില്‍ 91 ശതമാനമാവും ഗ്രഹണത്തിന്റെ ദൃശ്യപരത. ശ്രീഹരിക്കോട്ടയില്‍ അത്‌ 85 ശതമാനമെ ഉള്ളൂ.

ഗ്രഹണത്തിന്റെ വടക്കേ അതിരായ വര്‍ക്കല വരെ ചന്ദ്രന്‍ പൂര്‍ണമായി സൂര്യനുള്ളിലാകുന്ന തരത്തില്‍ കാണാനാവും. വര്‍ക്കലയുടെ വടക്കു ഭാഗങ്ങളില്‍ ഇത്‌ ഭാഗിക സൂര്യഗ്രഹണമായിരിക്കും ദൃശ്യമാവുക. ചന്ദ്രന്റെ നിഴല്‍ ചെറുതായി ഭൂമിക്കു മുകളില്‍ പതിക്കുന്ന രീതിയില്‍ കാസര്‍കോടു വരെ കാണാം.

ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമേ ഇനി ഇത്തരമൊരു ഗ്രഹണം ദൃശ്യമാവു.

രാവിലെ 11.30 ന് തുടങ്ങുന്ന ഗ്രഹണം 1.32 ഓടെ പരമാവധിയിലെത്തും. പിന്നീട് പിന്‍വാങ്ങുന്ന ഗ്രഹണം 3.15
ഓടെ പൂര്‍ത്തിയാവും.

ഇന്ത്യയില്‍ ഗ്രഹണം ഏറ്റവും നന്നായി വീക്ഷിക്കാന്‍ കഴിയുന്ന ഭാഗങ്ങളിലേക്ക്‌ സഞ്ചാരികളുടെ പ്രവാഹമാണിപ്പോള്‍.
അപൂര്‍വദൃശ്യം ആകാശത്തു നിന്നു തന്നെ കാണാന്‍ വിമാനത്തില്‍ പറക്കാനൊരുങ്ങുകയാണ്‌ ചിലര്‍.
തുമ്പയിലെ വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം സൂര്യഗ്രഹണത്തിന്റെപ്രത്യാഘാതങ്ങളെക്കുറിച്ചു
പഠിക്കാന്‍ വലിയ തയാറെടുപ്പുകള്‍ ചെയ്തിട്ടുണ്ട്‌.

പ്രവചനങ്ങളെല്ലാം മറന്ന്‌ വാനനിരീക്ഷകര്‍ ഗ്രഹണം കാണാന്‍ ആകാശക്കോണിലേക്ക്‌ കണ്ണ്‌ നടുകയാണ്‌.

യാതൊരു കാരണവശാലുംസൂര്യ ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു വീക്ഷിക്കാന്‍ പാടില്ല . നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൗരവീക്ഷണം കണ്ണിന്റെ കാഴ്ച നശിപ്പിക്കുമെന്നറിയാമല്ലോ .

സൂര്യ ഗ്രഹണം കാണാന്‍ ഫില്‍ററര്‍ ഉപയോഗിക്കുക , പിന്‍ ഹോള്‍ കാമറ ഉപയോഗിക്കുക.

വീഡിയോ കാണൂ .....